2013, നവംബർ 18, തിങ്കളാഴ്‌ച

ഓര്‍മ്മയുടെ ഷെല്‍ഫില്‍ മെഴുകുപുരണ്ട ഭാവുകത്വങ്ങള്‍....

ഭാവുകത്വം എന്ന പദം ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് മലയാള സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഞാന്‍ ജീവിക്കുന്ന ജീവിത്തെ അതിന്റെ ഞാന്‍പോലുമറിയാത്ത സാന്ദ്രതകളെ, സാധ്യതകളെ എനിക്കു കഴിയുന്നതിലുമധികം സര്‍ഗ്ഗാത്മകമായി തിരശ്ശീലയിലൂടെ ഞാന്‍ ഏറ്റുവാങ്ങുന്നു. അതിനെ ഞാന്‍ ജീവിതത്തിലേക്ക് അനുകരിക്കുന്നു. ആ സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും എന്റെ ജീവിതത്തിന്റെതന്നെ ഭാഗമാകുന്നു. അതിലെ നടന്റെ അവസ്തകളും എന്റേതും പലകാലങ്ങളില്‍ ഒന്നാകുന്നു. അവന്‍ പറയുന്ന തമാശകളും ചിരിയും കരച്ചിലും ഏന്റേതുകൂടിയാകുന്നു. ഭരതനും പത്മരാജനും ലോഹിതദാസും ആവിഷ്‌ക്കരിച്ച ഭാവുകത്വത്തില്‍ യേശുദാസും ചിത്രയും രവീന്ദ്രനും പൂരിപ്പിച്ച സംഗീതത്തില്‍, ആകാശവാണിയുടെ ഗാനതരംഗിണിയും, യുവവാണിയും, വയലുംവീടും പരിപാടികളും സമയാസമയങ്ങളില്‍ അനുഭവിപ്പിച്ച ശബ്ദസംസ്‌കാരത്തില്‍ ജീവസ്സാര്‍ന്ന ഒരു ഭാവുകത്വത്തെ ഞാന്‍ അനുഭവിച്ച് ആസ്വദിച്ച് വളര്‍ന്നു വന്നു.

മുണ്ടകന്‍ കൊയ്‌തൊഴിഞ്ഞ പാലക്കാടന്‍ വയലേലയില്‍ ഒരു പൊങ്കല്‍ദിനരാത്രിയില്‍ ദൂരെ മൈക്ക് സെറ്റില്‍ നിന്ന് ഒഴുകി വരുന്ന 'വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'എന്ന പാട്ടുകേട്ട് രാത്രി വയല്‍വരമ്പത്ത് മലര്‍ന്നുകിടന്ന് പൊട്ടിക്കരഞ്ഞുപോയ ഒരു പതിനാറുകാരന്‍ ചെക്കനെ ഞാനിന്ന് ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ നിന്ന് എന്തിനൊ അച്ഛന്റെ കൈയ്യില്‍ നിന്ന് പതിവിലും കൂടുതല്‍ കിട്ടിയതിന്റെ സങ്കടത്തോടെ കിടക്കുമ്പോഴാണ് ശ്രീ കെ. ജെ. യേശുദാസിന്റെ ഗാനവൈഭവം എന്നെ വികാരനൗകയിലേറ്റിയത്. ഇപ്പോഴും ആ ഗാനം കേള്‍ക്കുമ്പോള്‍ അന്നത്തെ പൊങ്കല്‍രാത്രി എനിക്കോര്‍മ്മവരും കരച്ചില്‍ വരും.... പലപ്പോഴും കരഞ്ഞുപോകും..... അമരം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഭാവുത്വത്തില്‍ അതിന്റെ ശോകമധുരമായ വിലാപ സ്വരത്തില്‍ എന്നിലെ പതിനാറുകാരന്‍ ഇപ്പോഴും ജീവിക്കുന്നു. ഇതാണ് ഭാവുകത്വത്തിന്റെ ശക്തി. ഒരു പക്ഷെ ജീവിതവുമായി ഒത്തുപോകുന്ന അതിന്റെ അവിസ്മരണീയമായ ഏടുകളെ വരുകാലജീവിതത്തിലേക്ക് പിന്‍ചെയ്ത് തരുന്ന ഒരു ഭാവുകത്വ സിദ്ധി പിന്നീട് അധികം ഉണ്ടായില്ല.


സിനിമ കഴിഞ്ഞാല്‍ ചെറുകഥകളും കവിതകളും കുത്തിക്കെട്ടി വരുന്ന ഓണപ്പതിപ്പുകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതൊക്കെ തകര്‍ക്കപ്പെടുകയും ഒരു ഭാവുകത്വരാഹിത്യത്തിന്റേതായ ഒരു അലക്ഷ്യവും അരുചികരവുമായ ഒരു സാഹിതീയ ജീവിതം പലപ്പോഴും ഒരു നിര്‍വ്വേദാവസ്ഥയെ പ്രദാനം ചെയ്യുകയും ചെയ്തു.



സര്‍വ്വത്ര-സര്‍വ്വതന്ത്ര-പൊതുഭാവുകതോന്മുഖ കവിതകള്‍....

പുതുകവിത പ്രതിനിധാനം ചെയ്യുന്നത് ഒരു പൊതുഭാവുകത്വത്തെയാണ്. ആര്‍ക്കും പെട്ടെന്ന് ഒരു കവിത തട്ടിക്കൂട്ടാന്‍ പരുവത്തില്‍ ആര്‍ക്കും കൈയ്യേറാന്‍ പാകത്തില്‍ കവിതയില്‍ ഒരു പൊതു സങ്കേതം നിലനില്‍ക്കുന്നുണ്ട്. വിസ്മയത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍, ബാല്യകൗതുകത്തിനും പരിപക്വതയ്ക്കുമിടയില്‍, ഭാഷയുടെ വരമൊഴിപ്രകൃതികളെ പാടെ അട്ടിമറിച്ചുകൊണ്ട് വായ് വര്‍ത്തമാനങ്ങളുടെ ശീലില്‍ പ്രയോഗിക്കപ്പെടുന്ന നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന  ഫലിതം നിറച്ച വരിമുറികളില്‍.......
ഈ കവിതകളില്‍ മൗലികമായ കാവ്യാംശങ്ങളെ അന്വേഷിക്കുന്നത് പാഴ് വേലയാണ്. ഇതിന്റെ അപ്പനാരാണെന്ന് അന്വേഷിക്കാതിരിക്കുന്നതാവും താങ്കള്‍ക്ക് നല്ലത്. റെയില്‍വേ സ്റ്റേഷന്‍പോലെ, ബസ്സ്റ്റാന്റുപോലെ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരു പൊതുസ്ഥലംപോലെ ഇതൊരു പൊതു ഭാവുകത്വത്തിന്റെ ഉത്പന്നമാണ്. എല്ലാകാലത്തും ഇങ്ങിനെയൊരു പൊതുഭാവുകത്വം നിലനിന്നിരുന്നു. പദകേളി നടത്തിയ കവിതയുടെ വൃത്തബന്തിതമായ ഒരു കാലംപോലെ, വെടിവെട്ടങ്ങള്‍ക്കുവേണ്ടി കൊഴുപ്പിച്ചെഴുതിയ ചന്ദ്രോത്സവ കവിതകള്‍പോലെ ഏതൊരു പുതുകവിയ്ക്കും ആദ്യംകേറി (വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍) നിരങ്ങാവുന്ന ഒരു പൊതുഭാവുകത്വം ഇതാണ്... ഇതാവണോ പുതുകവിത എന്നറിയപ്പെടുന്ന ഏറെ പുതിയതല്ലത്ത പുതുകവിതയുടെ ഭാവുകത്വം.


ലിംഗവിശപ്പും കവിതയും

ഭൗതിക സുഖങ്ങളുടെ, നൈമിഷികമായ ക്രീഢാരസങ്ങളുടെ, അര്‍ത്ഥശൂന്യതയെ ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഭര്‍തൃഹരി എല്ലാവിധ സുഖഭോഗങ്ങളില്‍ നിന്നും വിടുതല്‍നേടി “വൈരാഗ്യവസ്ഥ” എന്നറിയപ്പെടുന്ന ദൈവത്തിന് ഏറ്റവും സമീപസ്ഥമെന്ന് അദ്ദേഹം കരുതുന്ന ആത്മീയ അനുഭൂതിയെക്കുറിച്ച് ''വൈരാഗ്യശതകം'' എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഞാനിവിടെ പറയാന്‍ ശ്രമിക്കുന്നത് ഭര്‍തൃഹരി പരാമര്‍ശിക്കുന്ന 'വൈരാഗ്യം' എന്ന ആത്മീയതയുടെ പരമമായ അവസ്ഥയെക്കുറിച്ചല്ല. ധനസുഖം അധികാരസുഖം ലൈഗിക സുഖം എന്നിവ ഒരു മനുഷ്യന്റെ പരമമായ ആനന്ദത്തിനെ എങ്ങിനെ നശിപ്പിക്കുന്ന എന്ന് അദ്ദേഹം വൈരാഗ്യശതകത്തില്‍ പറയുന്നു. കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി ദേവദാസികളുടെ ശരീരവര്‍ണ്ണനം നടത്തുന്ന കവിപുംഗവന്‍മാരെകുറിച്ച് വൈരാഗ്യശതകത്തില്‍ പറയുന്നുണ്ട്.


സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്‍മൂത്രക്ലിന്നം കരിവരശിരസ്പര്‍ദ്ധി ജഘനം
മുഹൂര്‍നിന്ദ്യം രൂപം കവിജനവിശേഷൈര്‍ഗുരുകൃതം


ഈ ശ്ലോകത്തിന് എം. ആര്‍. നാരായണപ്പിള്ള നല്‍കിയിരിക്കുന്ന വ്യാഖ്യാമിങ്ങിനെ:
മാംസംകൊണ്ടു നിറയപ്പെട്ടിരിക്കുന്ന മുലകള്‍ സ്വര്‍ണ്ണക്കുടങ്ങളോടും, കഫം, ഉമിനീര്‍ മുതലായ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന മുഖം ചന്ദ്രനോടും ഒഴുകിക്കൊണ്ടിരിക്കുന്ന മൂത്രത്താല്‍ നിറയപ്പെട്ടിരിക്കുന്ന പൃഷ്ഠഭാഗം ഗജശ്രേഷ്ഠന്റെ മസ്തകങ്ങളോടുമാണ് ഉപമിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഉപമകളെക്കൊണ്ട് കവികള്‍ വളരെയധികം പ്രശംസിച്ചിട്ടുള്ള സ്ത്രീരൂപം എത്രയും നിന്ദ്യമായിട്ടുള്ളതാകുന്നു.

കേവല സൗന്ദര്യത്തേയും കവിതയില്‍ പ്രയോഗിക്കപ്പെടുന്ന കാവ്യസൗന്ദര്യയുക്തിയേയും ഒറ്റനോട്ടത്തില്‍ ഭര്‍തൃഹരി അട്ടിമറിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. പക്ഷെ ഈ സൗന്ദര്യത്തേയും കാമനകളേയും നിരാകരിക്കപ്പെടുന്നിടത്തെ വൈരാഗ്യവസ്ഥ സര്‍ഗ്ഗാത്മകല്ലെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഭര്‍തൃഹരിയെ നിരാകരിക്കാം. എന്നാല്‍ എന്ത് യുക്തിയുപയോഗിച്ചാലും അടുത്തകാലത്ത് നവ മാധ്യമമായ ഫേസ്ബുക്കിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച വിഷ്ണുപ്രസാദിന്റെ 'ലിംഗവിശപ്പ്' എന്ന കവിതയെ തമസ്‌ക്കരിക്കാന്‍ അവില്ല. ഈ കവിത മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നായ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലിംഗത്തിന്റെ വിശപ്പിനോളം ഇതുവരെ ഒരു വിശപ്പും ഉണ്ടായിട്ടില്ലെന്ന് സത്യസന്ധമായ ഒരു സ്റ്റേറ്റ്‌മെന്റ് കാവ്യാത്മകുന്നതിനു പിന്നിലെ ജൈവസത്യം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടാവണം ചെമ്മനം ചാക്കൊയെപ്പോലുള്ള തലമുതിര്‍ന്ന കവികള്‍ വിഷ്ണുപ്രസാദിനെ പുലഭ്യം പറഞ്ഞത്. “എന്ത് എഴുതപ്പെടണം എന്ത് എഴുതപ്പെടരുത് എന്നിങ്ങനെയുള്ള ഒരു സാമാന്യരീതിയും കവിതയുടെ സര്‍ഗ്ഗാത്മകലോകത്ത് നിലവിലില്ല” എന്ന് വാദിക്കപ്പെടുന്നിടത്താണ് 'ലിംഗവിശപ്പ' എന്ന കവിത ജീവിക്കുന്നത്. ആത്മാവിന്റെ നഗ്നതയാണ് പലപ്പോഴും കവിതയുടെ പരമമായ സത്യം. ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെ ആത്മാവ് ഉടലഴിച്ചിടുന്ന സര്‍ഗ്ഗമാന്ത്രികത മലയാളിക്ക് പരിചയപ്പെടുത്തിയത് മാധവിക്കുട്ടിയാണ്. വിഷ്ണുപ്രസാദിന്റെ കവിതയുടെ ചര്‍ച്ചയില്‍ പലരും മാധവിക്കുട്ടിയെ വലിച്ചിഴക്കുന്നതും കണ്ടു. ആ കവിതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കവയത്രി കവിതാബാലകൃഷ്ണന്‍മാത്രമാണ് സത്യസന്ധമായ ഒരു പ്രതികരണം എഴുതിക്കണ്ടത്. ലിംഗത്തിന്റെ വിശപ്പിനെക്കുറിച്ചുള്ള തുറന്നെഴുത്ത് എന്നതിലുപരി അതിന്റെ പൂരുഷകേന്ദ്രീകതമായ, മനുഷ്യത്വരഹിതമായ വൈകൃത ഭാവത്തെ സത്യസന്ധമായ ഒരു ആസ്വാദനത്തിന്റെ തലത്തില്‍ നിന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. നഗ്നതയാണ് സത്യം വസ്ത്രം കാപഠ്യമാണെന്ന പ്രത്യയശാസ്ത്രബോധം പുതുകവിത വായിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്. ഹാസ്യത്തിന്റെ ഉപരിപ്ലവമായ ലോകത്ത് വാക്കുകളുടെ അച്ചുനിരത്തിക്കളിക്കുന്ന ചെമ്മന്നം ചാക്കോയെപ്പോലുള്ളവരുടെ വിമര്‍ശ്ശനങ്ങളെക്കാള്‍ കവിതാ ബാലകൃഷ്ണന്റെതുപോലെയുള്ള സത്യസന്ധമായ നരീക്ഷണത്തിന് പുതുകവിതയുടെ ലോകത്ത് ഏറെ പ്രസക്തിയുണ്ട്.


ഭര്‍തൃഹരിയുടെ 'വൈരാഗ്യവും ചെമ്മനം ചാക്കോയുടെ കപട സദാചാരവും വിഷ്ണുപ്രസാദിന്റെ ആത്മാവിന്റെ സത്യസന്ധയും കവിതയുടെ പോക്കിലെ വിവിധ ഘട്ടങ്ങളാണ്. പക്ഷെ കവിതാ ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ് എഴുത്തിന്റെ ശരിയായ ആത്മാവ് കുടികൊള്ളുന്നത്. ഹിജടയുടെ നഗ്നതയും സുന്ദരിയായ ഒരു പെണ്ണിന്റേയും നഗ്നതയും തമ്മില്‍ എന്ത് അന്തരമാണുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍ രണ്ടും നഗ്നതതന്നെ.... ഉടലിനെ തുളച്ച് പുറത്ത് ചാടുന്ന ആത്മാവിന്റെ നഗ്നതയാണ് വായനക്കാരന്റെ രസനയില്‍ അമൃതേത്താകുന്നത്. ഒരു ബലാത്സംഗിയുടെ ആത്മഗതത്തെ വിഷ്ണുപ്രസാദ് തുറന്നുപറയുമ്പോഴുള്ള അമ്പരപ്പാണ്  ആ കവിതവായിക്കുമ്പോള്‍ എന്നെ ഭരിച്ചത്. ഉള്ളിലെ മൃഗത്തെ കണ്ടെത്തിയതുകൊണ്ടൊ അത് എഴുതി അത്മാവിനു പുറത്ത് തൂക്കിയിട്ടതുകൊണ്ടൊ ആ കവിത ഉത്പാദിപ്പിക്കുന്ന മനുഷ്യത്വരാഹിത്യത്തെ, പുരുഷകേന്ദ്രീകൃതമായ അധകൃത സ്വഭാവത്തെ വിമര്‍ശിക്കാതിരിക്കാനാവില്ല. പക്ഷെ കവിത എന്ന നിലയില്‍ അത് നിലനിര്‍ത്തുന്ന സ്വത്വത്തെ, അതിന്റെ സാധ്യതകളെ ചോദ്യചെയ്തുകൊണ്ടുള്ള ഏതൊരു വിമര്‍ശനത്തേയും തികഞ്ഞ് അശ്ലീലമെന്നെ ഞാന്‍ വിളിക്കൂ.ലിംഗവിശപ്പ് എന്ന കവിതയിലും എത്രയൊ മനോഹരമാണ് വിഷ്ണുവിന്റെതന്നെ 'ലിംഗരാജ്' എന്ന കവിത. ഉടല്‍ അടിമറിച്ചിടുന്നതാണ് ലിംഗവിശപ്പെങ്കില്‍, അലക്കിതേച്ച് ഇസ്തിരിയിട്ട സമൂഹമത്തിന്റെ അരക്കെട്ടിലെ കുടഞ്ഞെഴെന്നേല്‍ക്കുന്ന മൃഗകാമനകളെ ലിംഗരാജ് വരയ്ക്കുന്നു. ഒരേ സമയം കവിയുടെ വൈയ്യക്തികതയെ തികഞ്ഞ സാമൂഹ്യബോധത്തോടെ പുനരുല്‍പ്പാദിപ്പിച്ചതാണ് ലിംഗരാജ് എന്ന കവിതയ്ക്ക് ബഹുമുഖത്വം പ്രധാനം ചെയ്യുന്നത്. പുതുകവിത തേടുന്ന, തുറന്നുവയ്ക്കുന്ന സത്യസന്ധതയുടെ,  രണ്ടറ്റങ്ങളാണ് 'ലിംഗ വിശപ്പും' 'ലിംഗരാജ്' ഉം.


ഹിമാലയ രാഗങ്ങള്‍

ആത്മാവും പ്രകൃതിയും ഒന്നായ് ഒഴുകിച്ചേരുന്നിടത്താണ് ഒരു തീര്‍ത്ഥാടനം വേറിട്ടൊരു അനുഭുതിയാവുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിയുടെ പരകോടിയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് എം.ജി. രാധാകൃഷ്ണന്റെ 'ഹിമാലയ രാഗങ്ങള്‍' എന്ന പുസ്തകം. കൈലാസത്തിന്റെ ഹിമകുണ്ഡങ്ങളില്‍ നിന്ന് സുഫുടചെയ്‌തെടുത്ത വാക്കുകളിലൂടെ ഹിമശൈലങ്ങളിലെ പുരന്തരയാത്രകളിലൂടെ മിനുസംവന്ന ആഖ്യാനമിഴിവോടെ ആത്മീയ വെളിച്ചത്തോടെ എഴുതപ്പെട്ട ഒരു സര്‍ഗ്ഗസൃഷ്ടി. വായിക്കുന്നത് നാസ്തികനാണെങ്കിലും മനസ്സ് കേദാരനാഥന്റെ മണ്ണിലെ മഞ്ഞിന്റെ പ്രാര്‍ത്ഥനകളെ ഹൃദയത്തില്‍ ജ്വലിപ്പിക്കും. ഗ്രീന്‍ ബുക്‌സ്. 103 പേജ് വില: 90 രൂപ.


പദ്മനാഭന്‍
പ്ദ്മനാഭന്‍ ഇനിയും കഥകളെഴുതണം. സമകാലിക ജീവിതത്തേയും അതിന്റെ ഭാവുകത്വത്തെയും കണ്ടെത്തി ആവിഷ്‌ക്കരിക്കണം. തന്റെ ആത്മസൗന്ദര്യ തിരികെടാതെ സദാ സൗന്ദര്യപ്രകാശ പുരിതമാകുന്നുവെന്ന് ലോകത്തെ അറിയിക്കണം.
പഴയകാല കഥകള്‍ വായിച്ച് എന്നിലെ വായനക്കാരന്‍ തൊട്ടറിഞ്ഞ പദ്മനാഭന്‍ എന്ന കഥാകൃത്തിന്റെ ആത്മസൗന്ദര്യത്തിന്റെ സ്‌നാപ്പുകള്‍ പഴയ കഥകളോടൊപ്പംതന്നെ ഞാന്‍ പിന്‍ചെയ്തുവച്ചിരിക്കുകയാണ്. എന്നാല്‍ യേശു യുദാസായതുപോലെ പദ്മനാഭന്‍ എന്ന വലിയ കഥാകൃത്ത് 'ഞാനാണ് ഏറ്റവും വലിയ കഥാകൃത്തെന്ന്' ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടെയിരിക്കുമ്പോള്‍ പദ്മനാഭന്‍ തന്നെ എഴുതി സംസ്‌ക്കരിച്ചെടുത്ത വായനക്കാരന്റെ മനസ്സിനുമുന്നില്‍ മാനസികച്ചുരുക്കംവന്ന വമ്പുപറച്ചിലുകാരന്‍ വെറുമൊരു പപ്പേട്ടനായി പദ്മനാഭന്‍ എന്ന മഹാനായ ചെറുകഥാകൃത്ത് ചുരുങ്ങിപ്പോകുന്നു.


കോമഡി
ഏഷ്യനെറ്റ് തുറന്നാല്‍ ഇപ്പോള്‍ കോമഡി എന്നപേരില്‍ നടക്കുന്ന വളിപ്പുകളാണ്. ജഗദീഷും, റിമിടോമിയും, ബാബുരാജും, എം.ജി ശ്രീകുമാറും വളിപ്പുകളുടെ ബ്രാന്‍ഡ് അംമ്പാസിഡര്‍മാരായി അവരോധിക്കപ്പെട്ടിരിക്കുന്നു. പ്രൈമ് ടൈമിന്റെ അന്‍പതുശതമാനവും ഇപ്പോള്‍ കോമഡിഷോ ആണ്. കൈകൊട്ടാന്‍ ഒരു പത്തുമുപ്പതെണ്ണത്തെക്കൂടി ഗാലറിയില്‍ വിളിച്ചുവരുത്തി ഇരുത്തിയിരിക്കുന്നതുകാണാം. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ഏല്ലാ വളുപ്പുകള്‍ക്കും കീകൊടുത്ത യന്ത്രപ്പാവകണക്കെ ഇവറ്റകള്‍ കൈയ്യടിക്കുന്നു. ഇനി സീരിയലിനും വേണം കണ്ണീര്‍ത്തൊഴിലാളികള്‍.... നായികയുടെ കൂടെക്കരയാന്‍.

കരയണൊ ചിരിക്കണൊ എന്നറിയാതെ പ്രേക്ഷകന്‍....

5 അഭിപ്രായങ്ങൾ:

  1. വായിച്ചു. എതിരഭിപ്രായങ്ങളുണ്ട്. യോജിപ്പുകളുമുണ്ട്. എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല

    മറുപടിഇല്ലാതാക്കൂ
  2. അഴ്ചപ്പാങ്ങ് ഗംഭീരമായി ..
    അനുഭവങ്ങളുടെ മെഴുക്കു പുരണ്ട എഴുത്തിന് അനവധി വശങ്ങൾ ..
    തുടരട്ടെ എന്ന് ആശംസ ..
    നല്ല വായനാനുഭവം ..

    മറുപടിഇല്ലാതാക്കൂ
  3. തുടരൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട്...

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തം അഭിപ്രായങ്ങള് ഉണ്ടെന്നു മനസ്സിലായി.. അത് തന്നെ മഹാ കാര്യം!

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.